Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ഗള്‍ഫ് സ്റ്റേജ് ഷോകള്‍: ഒരു ചിന്തനം


സ്റ്റേജ് ഷോകള്‍ ഞങ്ങള്‍ പ്രവാസികള്‍ക്ക് എന്നും ഹരമാണ്. ആറ് ദിവസത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിലുള്ള ഓഫീസ് തിരക്കില്‍ നിന്ന് ആഴ്ചയുടെ അവസാനം കിട്ടുന്ന അവധി ദിനത്തില്‍, കലാപരിപാടികളോ, സ്റ്റേജ് ഷോകളോ കാണാന്‍ എത്ര ദൂരത്തായാലും ഞങ്ങള്‍ എത്താറുണ്ട്.

കുടുംബിനികള്‍ക്ക് നാല് ചുവരുകള്‍ക്കുള്ളിലെ ജീവിതം കൊണ്ടുള്ള പൊറുതിമുട്ട് ഒഴിവാക്കാം.... പ്രിയതമന് ഭാര്യയേയും കുട്ടികളെയും കൂട്ടി ഒന്ന് പുറത്തിറങ്ങുകയുമാവാം.

സ്റ്റേജ് ഷോകള്‍ക്ക് പോകുന്നത് ഭര്‍ത്താക്കന്‍മാര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. കാരണം ടിക്കറ്റിന്റെ നിരക്ക് തന്നെ. പക്ഷേ, സ്റ്റേജ് ഷോ ഒഴിവാക്കി വല്ല ഷോപ്പിംഗ് മാളിലോ മറ്റോ ഇവറ്റകളെ കൊണ്ടുപോയാല്‍ ടിക്കറ്റിനേക്കാള്‍ വലിയ ചിലവാണ് ചെയ്യുക. അതുകൊണ്ട് 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന നിലയ്ക്കാണ് കൊണ്ടുപോകുന്നത്.

സ്റ്റേജ് ഷോയ്ക്കുള്ള സ്ഥലത്തെത്തിയാലോ മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് കയറാന്‍ കഴിയില്ല. ഒരു പ്ലാനിങ്ങും ഇല്ലാതെ കയറ്റിവിടുന്ന ഗേറ്റ്മാനും... എങ്ങനെ ടിക്കറ്റെടുക്കാതെ കയറാം എന്ന് പ്ലാനിടുന്ന ജനക്കൂട്ടത്തെയും കാണാം. ഉത്തരവാദത്തപ്പെട്ട കമ്മറ്റിക്കാരോ അസോസിയേഷന്‍കാരോ അതിന്റെ നാല് അയലത്ത് ഉണ്ടാവില്ല. (സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്ന രണ്ടാംതരം സിനിമ-സീരിയല്‍-മിമിക്രി നടന്‍മാരുടെയും നടിമാരുടെയും പിന്നാലെ ഇവര്‍ വിനീതവിധേരായി നടക്കുന്നത് കാണാം).

തള്ളിലും... വലിയിലും... 'പിടുത്തത്തിലും' ഒരു വക അകത്തെത്തിയാല്‍ ഷോ കൃത്യസമയത്ത് തുടങ്ങകയുമില്ല. ടിക്കറ്റ് റേറ്റ് 250 റിയാല്‍ മുതല്‍ 50 റിയാല്‍ വരെയാണ്. ഹാള്‍ നിറഞ്ഞ് കവിയും. വളരെ വൈകി തുടങ്ങിയാല്‍ തന്നെ സ്‌പോണ്‍സര്‍മാരുടെ പ്രളയമാണ്. ടിക്കറ്റെടുത്ത് പരിപാടി കാണുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാരുടെ മഹത്വം വിളിച്ചോതുന്ന അവതാരികയെ സഹിക്കേണ്ടി വരും. (ടിക്കറ്റെടുത്ത് ഷോ കാണുന്ന ഞങ്ങള്‍ക്ക് ഒരിക്കലും മനസ്സിലാകാറില്ല, ഇവരെന്താണ് സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്ന്).

പത്തുമുതല്‍ ഇരുപതുവരെ വമ്പന്‍ വ്യാപാരസ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍മാരുണ്ടാവും. അവരുടെ ഗീര്‍വാണവും റോസാപ്പൂ വിതരണവും കഴിഞ്ഞാല്‍... പിന്നെ മ്യൂസിക് ഇന്‍സ്ട്രുമെന്റ്‌സ്... ശ്രുതി ഒപ്പിക്കാന്‍ തുടങ്ങും. തബല കൊട്ടിയും, ഓടക്കുഴല്‍ മാറ്റിയും മറിച്ചും... ഗിറ്റാറില്‍ ശ്രുതി മീട്ടിയും അതു തുടരും... (ഇതൊക്കെ കണ്ടാല്‍ തോന്നും ഈ പരിപാടിക്ക് മ്യൂസിക്ക് ഇവരാണ് വായിക്കുന്നത് എന്ന്. മ്യൂസിക്കിന്റെ കരോക്കെ സി.ഡി.ഇല്ലായിരുന്നെങ്കില്‍ അറിയാമായിരുന്നു കീബോഡിസ്റ്റിന്റെ ടെമ്പോ).

പിന്നീട് അവതാരിക വരവായി.... സ്റ്റേജില്‍ വരാന്‍പോകുന്ന നടിയെക്കുറിച്ച്... നടനെക്കുറിച്ച് ഒരു വിവരണമാണ്. അഭിനയിച്ച ചിത്രങ്ങള്‍, ജനിച്ച നാട്... പഠിച്ച സ്‌കൂള്‍, കിട്ടിയ അവാര്‍ഡ്... ക്ഷമയുടെ നെല്ലിപടിയോളമെത്തിയ പ്രേക്ഷകര്‍ നിശ്വാസമിടും. തൊട്ടടുത്തിരിക്കുന്ന ഭര്‍ത്താവ് ഒന്നു നോക്കും, 'നിനക്ക് അങ്ങനെത്തന്നെ വേണം' എന്ന മട്ടില്‍.

നാട്ടിലായിരിക്കുമ്പോള്‍ പരിപാടിക്കിടയില്‍ കൂക്കിവിളിക്കുന്നവരെയോ... ശബ്ദമുണ്ടാക്കി തടസ്സപ്പെടുത്തുന്നവരെയോ കണ്ടാല്‍ ശല്യമായി തോന്നാറുണ്ടായിരുന്നു. പക്ഷേ ഈ പ്രവാസ ഭൂമിയിലെത്തിയതുമുതല്‍ അങ്ങനെയുള്ളവരെ കാണുമ്പോള്‍ ബഹുമാനമാണ് തോന്നാറ്.

ഇവിടുത്തെ പരിപാടികള്‍ അനന്തമായി നീളുമ്പോഴും ശബ്ദക്രമീകരണത്തിന്റെ പിഴവിലും പരിപാടി ബോറായാലും കൂക്കിവിളിച്ച് പ്രതിഷേധിക്കുന്നവര്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്.

പിന്നീട് നീണ്ട മൈക്ക് ചെക്കിങ്ങും കഴിഞ്ഞാണ് നമ്മള്‍ കാത്തിരിക്കുന്നവര്‍ വരിക. അവര്‍ വന്ന് നമസ്‌കാരവും സീല്‍ക്കാരവും കഴിഞ്ഞാല്‍, പിന്നെ പറയുന്നത് ഇങ്ങനെയാണ്. ''പ്രത്യേകമായി ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല... ഒന്ന് രണ്ട് നമ്പര്‍ ഇവിടെ കാണിക്കാം, തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക'' പിന്നീട് കാണിക്കുന്ന മിമിക്രി- പല ചാനലുകളിലും, പല പ്രാവശ്യം, പല ഗ്രൂപ്പ് പലവിധത്തില്‍ കാണിച്ചതിന്റെ ഫോട്ടോ കോപ്പി ആയിരിക്കും. ആദ്യമേ ക്ഷമിക്കണം എന്നുപറഞ്ഞ് തുടങ്ങിയത് കാരണം ക്ഷമിച്ചു. ക്ഷമയ്ക്കപ്പുറം പ്രവാസിക്ക് മറ്റൊരു വികാരവുമില്ല എന്നറിയുന്നവര്‍ കൊയ്തുകൊണ്ടുപോകുന്നു. ഇവിടെ ഈ ഭൂവില്‍ വിതയ്ക്കുന്നവര്‍ കൊയ്യാറില്ല.

സ്റ്റേജ് ഷോ നടത്തുന്നവര്‍ക്ക് ഒരു ബാധ്യതയുമില്ല. ടിക്കറ്റുകള്‍ മാര്‍ക്കറ്റില്‍ വിറ്റഴിച്ചാല്‍, നല്ല തുകയ്ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടിയാല്‍ അവര്‍ ധന്യരായി.

സ്ഥലപരിമിതിയോ സാങ്കേതിക തകരാറോ ടിക്കറ്റെടുത്തവരുടെ പ്രവേശനമോ അവരെ ബാധിക്കില്ല.

കേരളത്തിലെ പ്രശസ്ത ചാനല്‍ നടത്തിയ സ്റ്റേജ് ഷോയ്ക്ക് ടിക്കറ്റെടുത്തവര്‍ക്ക് അകത്ത് കയറാന്‍ കഴിയാതെ ഉന്തിലും തള്ളിലും വിലപിടിച്ച പേഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ട് കീറിയ ഡ്രസ്സുമായി വീട്ടിലേക്ക് പോകേണ്ടി വന്നതും ഇവിടെയാണ്. ഈ ഷോയ്ക്ക് അകത്ത് കയറാന്‍ കഴിയാതെ പുറത്ത് കുടുങ്ങിപ്പോയ എന്റെ സ്‌നേഹിതയോടും ഭര്‍ത്താവിനോടും തൊട്ടടുത്ത നിന്ന ഒരാള്‍ പതുക്കെ പറഞ്ഞു. ''ഞാനാണ് ഈ പരിപാടിയുടെ ഡയറക്ടര്‍, എനിക്ക് കയറാന്‍ പറ്റിയിട്ടില്ല ഇതുവരെ''.

വിനോദ വിജ്ഞാന സാഹിത്യ സാംസ്‌കാരിക പരിപാടികളില്‍, വിജ്ഞാന സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ ഇവിടെ തുലോം കുറവാണ്. കാരണം ടിക്കറ്റ് വെച്ച് ഈ പരിപാടികള്‍ നടത്താന്‍ കഴിയില്ല എന്നതുതന്നെ.

ലാഭമില്ലാത്ത ഒരു പരിപാടിക്കും ഇവിടെ കമ്മിറ്റിക്കാരുണ്ടാവില്ല. സ്റ്റേജ് ഷോകള്‍ ആസൂത്രണം ചെയ്യുന്നവരുടെ ലക്ഷ്യം ദിര്‍ഹവും ദിനാറും റിയാലും തന്നെയാണ്. അത് ആയിക്കോളൂ... അതിലിത്തിരി മാന്യതയും ശരിയായ ആസൂത്രണവും ആവശ്യമാണ്.

സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്ന പലരും ഇവിടെ എത്തിയശേഷമാണ് മറ്റു കലാകാരന്‍മാരെ പരിചയപ്പെടുന്നത്. (നാട്ടില്‍ ഒരു റിഹേഴ്‌സല്‍ പോലും ഇവര്‍ ചെയ്യാറില്ല). തമ്മില്‍ കാണുന്ന ഒന്നോ രണ്ടോ മണിക്കൂറാണ് പരിപാടി എന്താണെന്ന് തീരുമാനിക്കുന്നത്. ശരിയായ പ്ലാനിങ്ങോ, സംവിധാനമോ ഇല്ലാതെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ആളെ കിട്ടുന്നു എന്നതാണ് ഗള്‍ഫിലെ വിശേഷം. കാരണം ഞങ്ങള്‍ ഞങ്ങളുടെ നാടിനെ സ്‌നേഹിക്കുന്നു. ഭാഷയെ സ്‌നേഹിക്കുന്നു. സംസ്‌കാരത്തെ സ്‌നേഹിക്കുന്നു. ഒറ്റപ്പെടലിന്റെ, നെടുവീര്‍പ്പിന്റെ, ഏകാന്തതയുടെ... നിമിഷങ്ങളില്‍ നിന്ന് ശബ്ദമുഖരിതമായ കളര്‍ വെളിച്ചത്തിലേക്ക്, മിന്നുന്ന വേഷത്തിലേക്ക് മൊഴിയുന്ന വാക്കുകളിലേക്ക്... ഞങ്ങള്‍ ഓടിയെത്തുന്നത് ഈ പൊക്കിള്‍കൊടി ബന്ധം കൊണ്ടാണ്. എടുക്കുന്ന ടിക്കറ്റിന്റെ വില രൂപയിലേക്ക് മാറ്റിയാല്‍ ആയിരത്തിന് മുകളില്‍ വരും. എന്നിട്ടും ഓരോ ഷോയ്ക്കും എന്തിനാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. ആവോ, അറിയില്ല ഞങ്ങള്‍ പ്രവാസികള്‍ അങ്ങനെയായിപ്പോയി ഒന്നും ബഹിഷ്‌കരിക്കാനോ... തിരസ്‌കരിക്കാനോ... ഞങ്ങള്‍ക്കാവില്ല... അങ്ങനെയാവുമായിരുന്നെങ്കില്‍....

Free Signature Generator

Free Signature Generator

Bookmark and Share

No comments: